Kerala
കൊച്ചി: അങ്കമാലി കിടങ്ങൂരിൽ ഒരാളെ ചവിട്ടിക്കൊന്ന ശേഷം ഏറെനേരം പരിഭ്രാന്തി സൃഷ്ടിച്ച ആനയെ മയക്കുവെടിവച്ചു. മലയാറ്റൂരിൽ നിന്നുള്ള ആര്‍ആര്‍ടി സംഘമാണ് ആനയെ മയക്കുവെടിവച്ചത്.
ആന മയങ്ങിത്തുടങ്ങിയെന്നാണ് വിവരം. അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ തൊഴാൻ എത്തിച്ച മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് വിരണ്ടോടിയത്. ക്ഷേത്രക്കുളത്തിൽ കുളിപ്പിക്കുന്നതിനിടെ ആന വിരണ്ടോടുകയായിരുന്നു.
ആനയുടെ ചവിട്ടേറ്റ് ലോറി ഡ്രൈവർ മരിച്ചിരുന്നു. കൊല്ലം സ്വദേശി വിഷ്ണു ആണ് മരിച്ചത്.
Kerala
കൊച്ചി: അങ്കമാലി കിടങ്ങൂരിൽ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. ആനയെ എത്തിച്ച ലോറിയുടെ ഡ്രൈവർ വിഷ്ണു ആണ് മരിച്ചത്. സംഭവത്തിൽ മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആനയാണ് വിരണ്ടത്. ആനയെ കുളിപ്പിക്കുന്നതിനിടെ വിരണ്ടോടുകയായിരുന്നു. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയാണ് ഇടഞ്ഞതെന്നാണ് വിവരം.
Kerala
പാലക്കാട്: ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. പാലക്കാട് തടുക്കശേരി നാഗൻ കുളങ്ങര ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഭവത്തിൽ പാപ്പാൻ രാമൻ ആണ് മരിച്ചത്. കൊല്ലങ്കോട് ഗോവിന്ദൻ കുട്ടിയെന്ന ആനയാണ് ഇടഞ്ഞത്.
പകൽ ശീവേലിക്കിടെ തെക്കും ഭാഗം ദേശം എഴുന്നെള്ളിച്ച ആനയാണ് ഇടഞ്ഞത്. വിരണ്ടോടിയ ആന സമീപത്തെ വീടുകളിലേക്ക് കയറാൻ ശ്രമിച്ചിരുന്നു. ഇതിനിടെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ പത്തിരിപ്പാല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം ഇടഞ്ഞ ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Kerala
തൃശൂർ: ക്ഷേത്ര ഉത്സവത്തിനിടയിൽ ആനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്. തൃശൂർ അന്നമനട മഹാദേവ ക്ഷേത്രത്തിലാണ് സംഭവം.
എരയാകുടി തുറന്നല്ലൂർ മനയിൽ വിവേകിനാണ് പരിക്കേറ്റത്. അത്തിക്കാവ് കാർത്തികേയൻ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിനായി തിടമ്പ് ആനപ്പുറത്ത് ഏറ്റുന്നതിനിടയിലാണ് സംഭവം.
തിടമ്പുമായി ആനയുടെ അരികിൽ നിന്ന വിവേകിനെ തുമ്പിക്കൈയിൽ ചുറ്റിയെടുത്ത് ആന വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിവേകിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കോതമംഗലം: വളര്‍ത്തു പോത്തിനെ കാട്ടാനകള്‍ ചവിട്ടിക്കൊന്നു. പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ വെറ്റിലപ്പാറയില്‍ തുടുമ്മേല്‍ ബെന്നിയുടെ പോത്താണ് കാട്ടാനകളുടെ ചവിട്ടേറ്റു ചത്തത്.
റബ്ബര്‍ തോട്ടത്തില്‍ കെട്ടിയിരുന്ന പോത്തിനെയാണ് കാട്ടാനകള്‍ ചവിട്ടിക്കൊന്നത്. കെട്ടിയിട്ടിരുന്നതു കാരണം കാട്ടാനകളുടെ ആക്രമണത്തിൽനിന്ന് ഒാടി രക്ഷപ്പെടാനും പോത്തിനു കഴിഞ്ഞില്ല.
പ്രദേശത്തു വന്യ മൃഗശല്യം രൂക്ഷമാണ്. ഫെന്‍സിംഗ് ഉപയോഗപ്രദമല്ലെന്നും നാട്ടിലിറങ്ങുന്ന മൃഗങ്ങളെ തുരത്താന്‍ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പോത്തിന്റെ ഉടമയ്ക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
Kerala
പനമരം: ഒരു ഇടവേളയ്ക്കു ശേഷം പനമരം എരനെല്ലൂരിൽ വീണ്ടും
കാട്ടാനകൾ എത്തി. വാടോച്ചാൽ, മേച്ചേരി ഭാഗത്ത് രണ്ടു ആനകളാണ് ഇന്നു പുലർച്ചെയോടെ ജനവാസ മേഖലയിലേക്ക് എത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനം വകുപ്പ് അധികൃതർ ആനകളെ പ്രദേശത്തുനിന്നു തുരത്തി.
എരനെല്ലൂർ ഭാഗത്ത് ആദ്യമെത്തിയ കാട്ടാനകളെ മാനന്തവാടി റേഞ്ച് ഓഫിസിൽനിന്ന് എത്തിയ വനം വകുപ്പ് ജീവനക്കാർ തുരത്താൻ ശ്രമിച്ചതോടെ ആനകൾ മേച്ചേരിയിൽ എത്തുകയായിരുന്നു. എല്ലാ വർഷവും ഈ ഭാഗത്തേക്ക് ആനകൾ എത്തുന്നതിനാൽ ഭീതിയിലാണ് തങ്ങളെന്നു പ്രദേശവാസികൾ പറയുന്നു.
പാതിരി സൗത്ത് സെക്ഷൻ വനമേഖലയിൽനിന്നാണ് രണ്ട് കൊമ്പന്മാർ പനമരം ചെറുപുഴ കടന്ന് മേച്ചേരി ഭാഗത്ത് എത്തിയത്. വനംവകുപ്പ് ജീവനക്കാരും ആർആർടി സംഘം ഉൾപ്പെടെയുള്ളവരും ചേർന്നാണ് ആനകളെ തുരത്തിയത്.
Kerala
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ടാപ്പിംഗ് തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി ചാരൂ ഒറവോൺ (55) ആണ് മരിച്ചത്.
നിലമ്പൂർ അരയാട് റബർ എസ്റ്റേറ്റിൽ ഇന്ന് രാവിലെ 9.10 തോടെയാണ് സംഭവം. ചാരൂ ടാപ്പിംഗിനുശേഷം അരയാട് എസ്റ്റേറ്റിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. ഇതിനിടയിൽ റബർ മരത്തിനിടയിൽ നിൽക്കുകയായിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു.
സംഭവസ്ഥലത്തുവച്ചു തന്നെ ഇയാൾ മരണപ്പെട്ടു. പിന്നീട് കാട്ടാന തോട്ടത്തിലൂടെ വനത്തിലേക്ക് പോകുകയും ചെയ്തു.
Kerala
കോട്ടയം: ഏറ്റുമാനൂർ വെമ്പള്ളിയിൽ വിരണ്ടോടിയ ആന പാപ്പാനെ കുത്തിപരിക്കേൽപ്പിച്ചു. വൈലാശേരി അർജുനൻ എന്ന ആനയാണ് വിരണ്ടത്. തുടർന്ന് ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒന്നാം പാപ്പാൻ സജിയെ ആക്രമിക്കുകയായിരുന്നു. കാലിന് പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുതുരമല്ലെന്നാണ് വിവരം.
ഏറ്റുമാനൂർ-വെമ്പള്ളി റോഡിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം. ഉത്സവത്തിന് ശേഷം അങ്കമാലിയിലേക്ക് ആനയെ കൊണ്ടുപോകുമ്പോൾ വെള്ളം കുടിക്കാനായി വാഹനത്തിൽ നിന്ന് പുറത്തിറക്കി. പിന്നാലെ ആന വിരണ്ടോടുകയായിരുന്നു.
ആന വിരണ്ടതോടെ പ്രദേശത്ത് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് ആനയെ സമീപത്തെ റബർ തോട്ടത്തിൽ തളച്ചത്. കുറവിലങ്ങാട് പോലീസും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. ആന വിരണ്ടതറിഞ്ഞ് നിരവധി നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടിയിരുന്നു.
Kerala
ചിന്നക്കനാല്‍: ചൂണ്ടലില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമി ആണ് മരിച്ചത്.
ചക്കക്കൊമ്പന് കാട്ടാനയാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. ഏലത്തോട്ടത്തില്‍ വച്ചായിരുന്നു ജോസഫിനെ കാട്ടാന ആക്രമിച്ചത്.
ആനക്കൂട്ടത്തില്‍ 14ഓളം ആനകളുണ്ടായിരുന്നു. ആനക്കൂട്ടം സ്ഥലത്ത് തന്നെ തുടരുന്നതിനാല്‍ മൃതദേഹം പുറത്തെടുക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.
Kerala
ആലപ്പുഴ: ഹരിപ്പാട് മദപ്പാടിലായിരുന്ന ആനയെ അഴിച്ചുമാറ്റുന്നതിനിടെ കുത്തേറ്റ പാപ്പാന് ദാരുണാന്ത്യം. രണ്ടാം പാപ്പാന് ഗുരുതര പരിക്കേറ്റു. തെങ്ങമം സ്വദേശി മുരളീധരൻ നായർ (53) ആണ് മരിച്ചത്.
മദപ്പാട് കഴിഞ്ഞെന്ന് കരുതി പാപ്പാന്മാർ ചേർന്ന് ആനയെ മാറ്റിക്കെട്ടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ രണ്ടാം പാപ്പനാണ് ആദ്യം കുത്തേറ്റത്. തുടർന്ന് മറ്റു പാപ്പാൻമാർ ചേർന്ന് ആനയെ സുരക്ഷിതമായി തറിയിലേക്ക് മാറ്റുന്നതിനിടെയാണ് മുരളീധരൻ നായർക്ക് കുത്തേറ്റത്.
ഗുരുതരപരിക്കേറ്റ മുരളീധരൻ നായരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
Kerala
പാലക്കാട്: അട്ടപ്പാടി ചീരങ്കടവില് കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ചീരങ്കടവ് സ്വദേശി വെള്ളിങ്കിരി(40) ആണ് മരിച്ചത്. പശുവിനെ മേയ്ക്കാന്‍ കാട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം.
തിങ്കളാഴ്ച പശുവിനെ മേയ്ക്കാൻ പോയ വെള്ളിങ്കിരിയെ കാണാതാവുകയായിരുന്നു. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് വനത്തോട് ചേർന്ന പ്രദേശത്ത് മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. രണ്ടു മാസങ്ങൾക്കു മുന്‍പും പ്രദേശത്ത് കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടിരുന്നു.
National
ചെന്നൈ: തമിഴ്നാട് നീലഗിരി പന്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂര്യൻ (58) ആണ് മരിച്ചത്.
കൊളപ്പള്ളി അമ്മൻകോവിലിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിൽക്കുന്പോഴാണ് ഉദയസൂര്യനെ കാട്ടാന ആക്രമിച്ചത്.
Kerala
എടക്കര (മലപ്പുറം): നിലന്പൂരിന ടുത്ത് കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു. മുണ്ടേരി ഉൾവനത്തിൽ വാണിയംപുഴ ഊരിലെ കൊടിഞ്ഞി ബില്ലി (57) യാണ് കാട്ടാനയുടെ ആക്രമണത്തിൽ മരി ച്ചത്.
ഇന്നലെ രാവിലെ ഊരിനു സമീപമുള്ള കുന്തൻതോട് വനത്തിൽ കൂണ് ശേഖരിക്കാൻ പോയതായിരുന്നു ഇയാൾ. വൈകിയിട്ടും കണാതായപ്പോൾ ബില്ലിയുടെ മക്കൾ നടത്തിയ തെരച്ചിലിലാണ് വൈകുന്നേരം മൂന്നരയോടെ കുന്തൻതോട് വനഭാഗത്ത് ആനകൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ നിർമിച്ച കുളത്തിന്റെ കരയിൽ ബില്ലി മരിച്ചുകിടക്കുന്നത് കണ്ടത്.
ആനകളുടെ കാൽപ്പാടുകളും ഇയാൾ മരിച്ചുകിടക്കുന്നതിന് സമീപം കാണപ്പെട്ടിട്ടുണ്ട്. ബില്ലിയുടെ തലയ്ക്കും നട്ടെല്ലിനുമാണ് പരിക്കേറ്റിട്ടുള്ളത്. വിവരമറിഞ്ഞ് വനപാലകരും ആദിവാസികളും ചേർന്ന് വൈകുന്നേരം ആറോടെ മൃതദേഹം വനത്തിൽനിന്ന് വാണിയംപുഴ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു.
എന്നാൽ, മൃതദേഹം ചാലിയാർ പുഴ കടത്തി പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാൻ അഗ്നിരക്ഷാ സേനയ്ക്ക് സാധിച്ചില്ല. ചാലിയാർ പുഴ കടക്കവേ അഗ്നിരക്ഷാ സേനാംഗങ്ങൾ സഞ്ചരിച്ച ഡിങ്കി ബോട്ട് പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് ഒലിച്ചുപോയതിനാലാണ് മൃതദേഹം പുറത്തേക്ക് എത്തിക്കാൻ കഴിയാതിരുന്നത്. പിന്നീടെത്തിയ എൻഡിആർഎഫ് സംഘം പുഴയിലെ തുരുത്തിൽ അകപ്പെട്ട അഗ്നിരക്ഷാ സേനാംഗങ്ങളെ രക്ഷപ്പെടുത്താനായി പോകുകയും ചെയ്തു.
വാണിയംപുഴ ഫേറസ്റ്റ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് ഇക്കരയെത്തിച്ച് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. ഓണത്തിയാണ് ബില്ലിയുടെ ഭാര്യ. മക്കൾ: ബാബു, കുമാർ, സിനി, മിനി. മരുമകൾ: ഷീബ.
District News
മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരു ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയോടെ മുണ്ടേരി ഉൾവനത്തിൽ വാണിയംപുഴ ഭാഗത്താണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
സ്ഥിരമായി കാട്ടാനശല്യം അനുഭവപ്പെടുന്ന പ്രദേശമാണിതെന്ന് നാട്ടുകാർ പറഞ്ഞു. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾ ജനവാസ മേഖലകളിലേക്കും എത്തുന്നത് പതിവായിട്ടുണ്ട്. വനം വകുപ്പിന്റെ ഭാഗത്തുനിന്ന് മതിയായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.
സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന്, വനം വകുപ്പ് അധികൃതർ ഉന്നതതല യോഗം ചേർന്നു. കാട്ടാന ശല്യം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും, കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അധികൃതർ ഉറപ്പുനൽകി.
Kerala
കല്ലടിക്കോട്: മുണ്ടൂർ ഞാറക്കോട് ഭാഗത്ത് കഴിഞ്ഞ രണ്ടു വർഷത്തിനിടെ കാട്ടാന കൊന്നതു മൂന്നു പേരെ. സോളിച്ചൻ വർഗീസ്, അലൻ, കുമാരൻ എന്നിവരാണ് ഒരു കിലോമീറ്ററിനുള്ളിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെരുകിൽ ആന്റണി കിടപ്പിലാണ്.
ആദ്യമൊക്കെ വല്ലപ്പോഴും വന്നിരുന്ന ആനകൾ അടുത്തകാലത്തായി സ്ഥിരം എത്തുന്നുണ്ട്. കൂട്ടമായി എത്തുന്ന ആനകൾ കാർഷികവിളകൾ നശിപ്പിക്കുന്നതും പതിവാണ്. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും ആനകളെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്രദമല്ല. വീടുകൾക്കു സമീപം വനത്തിൽ ഒളിഞ്ഞുനിൽക്കുന്ന ആനകൾ പെട്ടെന്നു പ്രത്യക്ഷപ്പെട്ട് ആളുകളെ ആക്രമിക്കുകയാണ്.
രാവിലെ റബർ വെട്ടാൻ തോട്ടത്തിലേക്കു പോകുമ്പോഴാണ് സോളിച്ചനെ കാട്ടാന കുത്തിക്കൊന്നത്. അമ്മയോടൊപ്പം സഹോദരിയുടെ വീട്ടിൽ പോയി തിരിച്ചുവരുമ്പോഴാണ് അലൻ വീടിനുസമീപം കൊല്ലപ്പെടുന്നത്.
വീടിനു പുറത്തു ശബ്ദം കേട്ട് പുറത്തിറങ്ങിയ കുമാരനെ കാട്ടാന ചവിട്ടിക്കൊന്നത്. കാട്ടാനയെ ഇതിനുമുമ്പ് ഈ പ്രദേശത്തു കണ്ടിട്ടില്ലെന്നും മറ്റെവിടെയോനിന്ന് ഇവിടെ എത്തിയതാകാമെന്നും നാട്ടുകാർ പറഞ്ഞു.
ഈ പ്രദേശത്തു കാട്ടാനയുടെ ആക്രമണം ഭയന്ന് വീട്ടുകാർ പുറത്തിറങ്ങാൻ മടിക്കുകയാണ്. കുട്ടികളെ സ്കൂളിൽ വിടാൻപോലും പേടിയാണ്. വൈകുന്നേരമായാൽ കുട്ടികളും മുതിർന്നവരും വീടിനുള്ളിൽ കയറി വാതിൽ അടച്ചിരിക്കുകയാണു പതിവ്. വനത്തോടു ചേർന്നുകിടക്കുന്ന കൃഷിയിടങ്ങളും വീടുകളും കാട്ടാനകളുടെ വിഹാരകേന്ദ്രങ്ങളാണ്.
മഴക്കാലമായതോടെ കാട്ടാനകൾ സ്ഥിരം കൃഷിയിടങ്ങളിൽ എത്താറുണ്ട്. കൃഷിയിടത്തിൽ എത്തുന്ന കാട്ടാനകൾ ചക്കയും മാങ്ങയും വലിച്ചുപറിച്ചു തിന്നുകയും തെങ്ങും കമുകും റബറും കുത്തിമറിച്ച് നശിപ്പിക്കുകയും ചെയ്യുന്നതു പതിവാണ്. ധോണി മുതൽ പുളിയമ്പുള്ളി വരെയുള്ള ഭാഗത്താണ് കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത്.
വന്യമൃഗങ്ങൾ കൃഷിയിടത്തിലും നാട്ടിലും ഇറങ്ങി ജീവനും സ്വത്തിനും ഭീഷണിയായിത്തീരുന്നത് അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു. ട്രഞ്ച് നിർമിച്ചും വൈദ്യുതിവേലി അറ്റകുറ്റപ്പണികൾ നടത്തിയും വന്യമൃഗങ്ങൾ ജനവാസമേഖലയിലെത്തുന്നതു തടയണമെന്നും കർഷകർ ആവശ്യപ്പെടുന്നു.